2009, ജൂൺ 11, വ്യാഴാഴ്‌ച

തൊപ്പിയിട്ടതെങ്ങനെ?

ഐ.പി.അല്ലില്‍ പ്രമുഖ കളിക്കാരെ വിട്ടു കൊടുക്കാതെ പരിശീലിച്ചിട്ടും ടി-ടൊന്‍റി ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ മൂക്കുകുത്താന്‍ ഓസ്റ്റ്രേലിയ നടത്തിയ മണ്ടത്തരങ്ങള്‍ എന്തൊക്കെ? പോണ്ടിങ് നിശ്ചയമായും ഈ ടീമില്‍ നിന്നു തന്നെ ഒഴിഞ്ഞ് നില്‍ക്കേണ്ടതായിരുന്നു. നിരവധി തവണ ലോകകപ്പുകള്‍ നേടുകയും നമ്പര്‍ വണ്‍ ടെസ്റ്റ് ടീമായി സ്വന്തം ടീമിനെ ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്തിട്ടുള്ള പോണ്ടിങിനു ഇനി ക്രിക്കറ്റില്‍ എന്തു തെളിയിക്കാനാണ്?

കളി തുടങ്ങുന്നതിനു മുന്‍പു തന്നെ സൈമണ്ഡ്സിനെ തിരിച്ചയച്ച് അനാവശ്യ സമ്മര്‍ദ്ദവും പിടിച്ച് വാങ്ങി. കളത്തിനു പുറത്ത് എന്തു തന്നെയായാലും ഗ്രൗണ്ടില്‍ സൈമണ്ഡ്സ് എന്നും പുലി തന്നെ. ഒറ്റക്ക് ഒരു കളി ജയിപ്പിക്കണമെന്നു വച്ചാല്‍ ആശാനത് നടത്തും. മറ്റു ടീമുകള്‍ക്കെല്ലാം തീര്‍ച്ചയായും പേടിയുണ്ടാക്കുന്ന കളിക്കാരനാണദ്ദേഹം. ഐപീഎല്ലില്‍ ജയിച്ച ടീമില്‍ അംഗമായിരുന്നുവെന്നതു മാത്രവുമല്ല, സൈമണ്ഡ്സില്ലാതെ ബംഗ്ലാദേശ് പര്യടനം നടത്തിയതു മുതല്‍ ഓസ്റ്റ്രേലിയയുടെ ശനിദശ തുടങ്ങിയതും കണക്കാക്കണമായിരുന്നു.

പോണ്ടിങിനു പകരം ടി-ടൊന്‍റി ലോകകപ്പ് ക്യാപ്റ്റനായി മൈക്കല്‍ ക്ലാര്‍ക്കുമല്ല, മറ്റാരെയെയെങ്കിലും കണ്ടെത്തണമായിരുന്നു. ആദ്യ ഐപീഎലില്‍ ഷേന്‍ വോണിന്‍റെ വലം കയ്യായിരുന്ന വാട്സനെയോ, ഇത്തവണ ഗിലിയുടെ തന്ത്രങ്ങള്‍ നടപ്പാക്കിയ സൈമണ്ഡ്സിനെ തന്നെയോ ക്യാപ്റ്റനാക്കാമായിരുന്നു. മാര്‍ക്ക് വോയെപ്പോലെ ഒരു കമ്പ്ലീറ്റ് പ്ലെയറായ ക്ലാര്‍ക്കിനെ ഷോണ്‍ മാര്‍ഷിനൊപ്പം ഓപ്പണിങിനു വിടുകയാണ് വേണ്ടിയിരുന്നത്. കാമറോണ്‍ വൈറ്റും ടീമില്‍ ആദ്യം തന്നെ ഉണ്ടാവേണ്ടിയിരുന്നു. ബ്രാഡ് ഹഡിനെ പ്രൊമോട്ട് ചെയ്യാനുള്ള അനാവശ്യ ത്വര ബാറ്റിംഗ് ലൈനപ്പിനെ ഉലക്കുകയാണ് ചെയ്തത്. മൈക്കല്‍ ക്ലാര്‍ക്ക് ആവേണ്ടിയിരുന്നു പ്രധാന സ്പിന്നര്‍. അതു വഴി ഒരി എക്സ്റ്റ്റാ ഫാസ്റ്റ് ബൗളറെയോ ബറ്റ്സ്മാനെയോ ഉള്‍ക്കൊള്ളിക്കാനാവുമായിരുന്നു. ബ്രെറ്റ് ലീയെയും ടീമില്‍ നിന്ന് ഒഴിവാക്കി നാതന്‍ ബ്രാക്കനെ സ്റ്റ്രൈക്ക് ബൗളറായി സുപ്രധാന ചുമതയില്‍ ഉപയോഗിക്കേണ്ടതായിരുന്നു. ജോണ്‍സനും സിഡിലും കഴിഞ്ഞാല്‍ നാലും അഞ്ചും ഫാസ്റ്റ് ബൗളര്‍മാരെ ഓസ്റ്റ്രേലിയ ഇനിയും കണ്ടെത്തിയിട്ടില്ല.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ സ്പിന്നിനെ ആക്രമിക്കാന്‍ ഓസ്റ്റ്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ ഒരിക്കലും ശ്രമിച്ചില്ല. പഴുതുകിട്ടിയാന്‍ നഞ്ചുപിളര്‍ക്കുന്ന മുരളിയെ അവര്‍ ആക്രമിക്കുന്നതിനു പകരം തടയാനാണു നോക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഐ പി എലില്‍ എല്ലാവരും കൈകാര്യം ചെയ്ത മെന്‍ഡിസിനെ അനാവശ്യ ബഹുമാനം കൊടുത്ത് കീഴടങ്ങിക്കൊടുത്തു. ഇതിനു കാരണം ഓസ്റ്റ്റേലിയയുടെ പ്രധാന കളിക്കാരെല്ലാം കളി ദക്ഷിണാഫ്രിക്കയില്‍ നടന്നിട്ടുകൂടി ഐ പി എലില്‍ നിന്ന് മാറി നിന്ന് അവശ്യം ലഭിക്കേണ്ടിയിരുന്ന മത്സര പരിചയം നഷ്ടമാക്കിയെന്നതാണ്. ദക്ഷിണാഫ്രിക്കയുടെയും, ഇന്ത്യയുടെയും പൊഫഷനല്‍ ടി-ടൊന്‍റി ക്രിക്കറ്റ് ഐ പി എലിന്‍റെ ഒഴുക്കില്‍ ഇപ്പോഴും തുടരുന്നതിനാല്‍ ലോകകപ്പ് സമ്മര്‍ദ്ദങ്ങളെ അനായാസം അതി ജീവിക്കുന്നു.

ശ്രീലങ്ക-ഇന്ത്യ, ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാന്‍ സെമിഫൈനലുകള്‍ക്കാണ് ഇപ്പോള്‍ സാധ്യത. ഇന്ത്യയും ഓസ്റ്റ്രേലിയക്കാരെ കണ്ട് തുടങ്ങിയാല്‍ ലങ്കന്‍ സ്പിന്നേഴ്സ് പണി തരും. ഐ പി എലില്‍ തകര്‍ത്ത റയ്നയെ ബാറ്റിങിലും ബൗളിങിലും ഇനിയും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ കയറ്റം ഫലപ്രദമാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും